30 ഓഗസ്റ്റ് 2014

ജീവചരിത്രം

സാഹിത്യക്കരന്മാരെ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നു

കവിതകള്‍

02 ഓഗസ്റ്റ് 2014

മലയാള ഭാഷയും ഇന്നത്തെ സാഹിത്യവും !

സാഹിത്യമെന്നത്‌ എന്നും മനുഷ്യനെ പരിലസിപ്പിക്കുന്ന ഒരു ശാഖയാണ്.എന്നാൽ ഭാഷ പോലെ തന്നെ സാഹിത്യത്തെയും മനുഷ്യന്റെ ചരിത്രപരമായ മുന്നേറ്റങ്ങളെയും പരിണാമ വികാസങ്ങളെയും കുറിക്കുന്ന നേർക്കാഴ്ച എന്നുകൂടി പറയേണ്ടിയിരിക്കുന്ന!മലയാള ഭാഷാ സാഹിത്യത്തിനു ഏകദേശം എണ്ണൂറിൽപ്പരം വര്ഷത്തെ പഴക്കം ആണ് പറയപ്പെടുന്നത്‌ .പക്ഷെ അത്രകണ്ട് ഭീമമായൊരു സംഭാവന ഈ കാലയളവിൽ മലയാള സാഹിത്യത്തിനു നല്കാൻ കഴിഞ്ഞിട്ടുണ്ടോ എന്നത് ചിന്തനീയമാണ് !

സാഹിത്യത്തിൽ ഇന്നുള്ള അവസ്ഥയെ അവലോകനം ചെയ്യുമ്പോൾ ശബ്ദശുദ്ധിക്ക് പ്രസക്തി ഉണ്ടോ ഇല്ലയോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.ഭാഷാശാസ്ത്രപരമല്ലാത്ത വെറും പ്രാദേശികവും ഗ്രാമ്യവുമായ ഭാഷയിലാണ് ഇന്നുള്ള രചനകൾ എണ്‍പത് ശതമാനവും രൂപം കൊള്ളുന്നത്‌.ഇന്നത്തെ സാഹിത്യത്തിൽ നിന്നും നല്ല ഭാഷയും വ്യാകരണവും മാറി നില്ക്കുന്നു എന്ന് പറയുന്നതാവും ഉചിതം !അപശബ്ദങ്ങളും വാമൊഴികളും മുഴച്ചു നില്ക്കുകയും ചെയ്യുന്നു .മലയാളം ദക്ഷിണ ദ്രാവിഡ ഭാഷയിൽ നിന്നും ഒന്പതാം ശതകത്തിലാണ് വേർപിരിഞ്ഞു സ്വതന്ത്ര ഭാഷയായി വികാസം പ്രാപിക്കുന്നത് .അവിടെ നിന്നും പതിമൂന്നാം ശതകത്തിലാണ് ലിപി രൂപം കൊള്ളുന്നത്‌ .ഒന്പതാം ശതകത്തിൽ പുതുതായി ഉരുത്തിരിഞ്ഞു വന്ന ഭാഷയും തങ്ങളുടെ ഭാഷയും കൂട്ടിക്കലർത്തി അന്നുള്ള നമ്പൂതിരിമാർ മണിപ്രവാള ഭാഷ രൂപപ്പെടുത്തിയതായി പറയപ്പെടുന്നു .കൂടാതെ അവരുടെതായ രീതിയിൽ പാട്ടുകളും .ഈ രണ്ടു തരത്തിൽക്കൂടിയാണ് അന്ന് ഭാഷ മുൻപോട്ടു വന്നത് .
ഭാഷയുടെ നിബന്ധനയായ വ്യാകരണം ഗ്രഹിച്ചിരുന്നതിനു ശേഷം എഴുതുന്ന എഴുത്തുകാർ എത്ര പേരുണ്ടാകും ഇന്ന് ?വാമോഴിയെക്കാൾ വരമൊഴിയിൽ ശ്രദ്ധിക്കണമെന്ന് സാരം . കേരള പാണിനി  ,ശ്രി കെ സി കേശവപിള്ളയ്ക്കെഴുതിയ ഒരു കത്തിൽ നിന്നും :
'ശബ്ദാർത്ഥജ്ഞാനം സമ്പാദിക്കാതെ പലവിധ ശബ്ദങ്ങൾ ഉച്ചരിച്ചു തൃപ്തിപ്പെടുന്ന പക്ഷിമൃഗാധികളിൽ നിന്നും മനുഷ്യൻ വ്യത്യസ്തനാണല്ലൊ.അതിനാൽ നാം ശബ്ദങ്ങളുടെ അർത്ഥം ശരിയായി ഗ്രഹിച്ച് സുശബ്ദങ്ങൾ മാത്രം പ്രയോഗിക്കെണ്ടാതാണെന്നും വന്നുകൂടുന്നു .'
ഈ സുശബ്ദം എന്നത് നല്ല ഭാഷയാണ് .വാമൊഴിയും വരമൊഴിയും പരക്കെ പലതായിരിക്കെ തന്നെ ,ഈ വ്യത്യാസങ്ങൾക്കുപരിയായിത്തന്നെ ഒരു ഭാഷയുണ്ട് -മാനകഭാഷ .അതായത് ഭരണഭാഷ,ബോധനഭാഷ ,മാധ്യമ ഭാഷ എന്നൊക്കെ പറയുന്ന ഇതിനെയാണ് പരക്കെ ഇന്ന് അന്ഗീകരിക്കപ്പെട്ടിരിക്കുന്നതും .

പക്ഷെ മാനക ഭാഷയിൽ സാഹിത്യം വികസിക്കുന്നു എന്ന് പറയാൻ കഴിയുമോ ? ഇന്നുള്ള കഥകൾ,കവിതകൾ തുടങ്ങിയവയിൽ മാനകഭാഷ കൂടുതലായില്ല ,വാമൊഴിയിൽ തന്നെയാണ് ഇവിടെ സാഹിത്യം മാറിക്കൊണ്ടിരിക്കുന്നത് ,ഇതൊരു തെറ്റല്ല എന്ന് പറയാമെങ്കിലും പുതിയ തലമുറ മലയാളത്തിന്റെ അടിത്തറ അറിയാതെ മുകളിൽ പൊന്തിക്കിടക്കുന്ന പായൽ മാത്രമാവുകയാണ് ! കുട്ടികളിൽ അടിസ്ഥാനപരമായി മലയാള ഭാഷയുടെ യഥാർത്ഥ ശൈലി ,പദം,വ്യാകരണം എന്നിവ ഉറപ്പിച്ചു പഠിപ്പിക്കേണ്ടതിന്റെ ആവശ്യകത എന്തുകൊണ്ടും അഭിലഷണീയമാണ്. കാരണം ഭാഷ ഉപയോഗിക്കുമ്പോൾ അതിന്റെ ശരിയായ പദം അറിഞ്ഞതിനു ശേഷം വാമൊഴി ഉപയോഗിക്കുന്നവർക്ക് ശുദ്ധമായ ഭാഷ ഉള്ളിലുണ്ടാകുന്നു .അവരെ നമുക്കറിവുള്ളവർ (ഭാഷയിൽ)എന്ന് വേർതിരിച്ചെടുക്കാം.
മറ്റു ഭാഷകളിൽ നിന്നും പദങ്ങൾ ധാരാളമായി സ്വീകരിച്ചു കൊണ്ടാണ് നിലവിൽ മലയാളം മുൻപോട്ടു പോയിക്കൊണ്ടിരിക്കുന്നത് .എങ്കിലും ഭാഷ നന്നാകണമെങ്കിൽ പദം തിരഞ്ഞെടുക്കുന്നതിൽ സൂക്ഷ്മമായി ശ്രദ്ധിക്കെണ്ടുന്നതുണ്ട്‌.പ്രയോഗം വൈകല്യമായാൽ ഭാഷ മലിനവും സൌന്ദര്യമില്ലാത്തതും ആയിത്തീരും .പതിവ്രത യും പതിവൃതയും തമ്മിലെന്നപോലെയാണ് അത് .പതിയെ സംബന്ധിച്ച് വ്രതമുള്ളവളാണ് പതിവ്രത .പതികളാൽ ചുറ്റപ്പെട്ടവൾ ആണ് പതിവൃത ! അർത്ഥത്തിൽ വരുന്ന മാറ്റം മുഴുവൻ ഘടനയെയും ചരിത്രത്തെ വരെ മാറ്റി മറിക്കും.
സഗ്ഗാത്മക സാഹിത്യത്തിൽ സ്വാതന്ത്ര്യം ഉണ്ടെന്നു ശരിയെന്നിരിക്കെ തന്നെ വൈജ്ഞാനിക സാഹിത്യത്തിൽ തെറ്റിനെ തെറ്റായി ഉൾക്കൊണ്ടു കൊണ്ട് അവ തിരുത്താൻ ഇന്നുള്ള എഴുത്തുകാർ മുൻപോട്ടു വരേണ്ടതാണ് .
ഒരാൾ എഴുതുന്നത്‌ അത് വായിക്കുന്നവരിൽ ഉണര്ത്തുന്ന ശ്രേഷ്ഠത എഴുതുന്നയാളുടെ ഭാഷ മാത്രമല്ലെങ്കിലും ആ ഘടന, പദങ്ങളുടെ ഉപയോഗം ,വ്യക്തത എന്നിവ തീർച്ചയായും വെളിപ്പെടുത്തുന്നത് ഭാഷയിലാണ് വലിയ കാര്യമെന്നത് തന്നെ !

ചരിത്രം


കേരളോല്‍പ്പത്തി-ഐതിഹ്യം

     ഇന്ത്യയുടെ തെക്കു പടിഞ്ഞാറു കിടക്കുന്ന ഈ കൊച്ചു നാടിന്‍െറ ഉല്‍പത്തിയെക്കുറിച്ചുള്ള ഐതീഹ്യകഥയൊന്നുണ്ട്. അതിങ്ങനെയാണ്.     ജമദഗ്നി മഹര്‍ഷിയുടെ പുത്രന്‍ രാമനായി മഹാവിഷ്ണു അവതരിച്ചു. ശിവ ഭക്തനും വീരശൂരപരാക്രമിയുമായ രാമന്‍ തന്‍െറ ആയുധമായ പരശു (മഴു) വിന്‍െറ പേരും ചേര്‍ത്ത് പരശുരാമന്‍ എന്നും വിഖ്യാതനായി. അധികാര ദുര്‍മോഹികളും, അതില്‍ അഹങ്കാരികളുമായ സ്വാര്‍ത്ഥ തല്‍പരരുമായ ക്ഷത്രിയരുമായി 21 പ്രാവശ്യം ഘോര യുദ്ധം നടത്തി അവരെ വധിച്ചു, നാട്ടില്‍ സമാധാനവും, സന്തോഷവും നിലനിര്‍ത്തി,പരശുരാമന്‍ അതിനുശേഷം തനിക്ക് തപസ്സിരിക്കാന്‍ ഒരു സ്ഥലം തേടി പശ്ഛിമഘട്ടത്തിന്‍ കരിനീല വനപ്രദേശത്തെത്തി. അവിടെ വരുണ ദേവന്‍ പരശുരാമന്‍ പ്രത്യക്ഷനായി, കടലില്‍ "പരശു' എറിഞ്ഞു ഭൂമി എടുത്തു കൊളളാന്‍ പറഞ്ഞു. അങ്ങനെ അറബികടലില്‍ പരശുരാമന്‍ പരശു എറിഞ്ഞു ഉണ്ടായതാണ് കേരളം എന്നാണ് ഐതീഹ്യം.
     ഭൂമിശാസ്ത്രപരമായും, കേരളം ഉണ്ടായത് സമുദ്രത്തിന്‍െറ ഒരു ഭാഗം ഉയര്‍ന്നു വന്നിട്ടാണ് എന്നതു രസാവഹമാണ്. കേരളം എന്ന പേരിനുമുണ്ടു പല കഥകളും, കേരളം എന്നാല്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടത് എന്നു അര്‍ത്ഥം വരുന്നു എന്നും, അതല്ല. കേരം എന്നാല്‍ സംസ്കൃത ഭാഷയില്‍ നാളീകേരം അഥവാ തേങ്ങ എന്നര്‍ത്ഥം. തെങ്ങുകളുടെ നാടായതുകൊണ്ടാണ് കേരളം എന്ന പേര് എന്നും, ചേര രാജാക്കന്മാരുടെ അധീനതയിലായതുകൊണ്ടു ചേരളം എന്നതു പിന്നീട് കേരളം എന്നായതാണ് എന്നൊക്കെ കുറെ കഥകളുണ്ട്.
     എന്തൊക്കെയായാലും കൊച്ചു കേരളം ദക്ഷിണേന്ത്യയുടെ മറ്റു മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നും പല കാര്യങ്ങളിലുമായി വേറിട്ടു നില്‍ക്കുന്നു എന്നതു ഒരു പരമാര്‍ത്ഥമാണ്. കേരളത്തിന്‍െറ ഭാഷ മലയാളം - മലയാളികള്‍ സംസാരിക്കുന്ന ഭാഷ, മലയാളം മലയെ ആളുന്നവരുടെ മൊഴിയാണിത്. ഏതായാലും ഈ കാര്യത്തില്‍ തര്‍ക്കത്തിനും വാദത്തിനും സ്ഥാനം വളരെ കുറവാണ്.

കൈരളിയുടെ ചരിത്രം

     ആര്യ -ദ്രാവിഡ സംസ്ക്കാരങ്ങളുടെ സമ്മിശ്ര ഘടനയാണ് കേരളത്തിലുണ്ടായിരുന്നത്. "മരുമക്കത്തായം". ഇതില്‍ സ്ത്രീകള്‍ക്കാണ് കൂടുതല്‍ അധികാരം. അതായത് സ്വത്തവകാശം സ്ത്രീകള്‍ക്കുമാത്രമായിരുന്നു. മാത്രമല്ല. പുട മുറി, പുടവമുറി വിവാഹങ്ങള്‍ക്കായിരുന്നു മുന്‍തൂക്കം. ഭര്‍ത്താവിനെ വേണ്ടെന്ന് വയ്ക്കാന്‍ പോലും അന്നു കേരളത്തിലെ സ്ത്രീകള്‍ക്ക് നല്ല സ്വാതന്ത്ര്യം ഉണ്ടായിരുന്നു.
      പുരോഹിത വര്‍ഗ്ഗം നമ്പൂതിരിമാരായിരുന്നു. ഇവരുടെ ഭടന്മാര്‍ നായന്മാര്‍ . നാട്ടുരാജ്യങ്ങള്‍ അന്യോന്യം യുദ്ധം ചെയ്യുമ്പോള്‍ കൊല്ലുക അല്ലെങ്കില്‍ മരിക്കുക. എന്നീ നിലകളിലുള്ള "ചാവേര്‍പട നായന്മാരും" ഉണ്ടായിരുന്നു. വിദേശസഞ്ചാരികള്‍ ഇവരെക്കുറിച്ചു അത്ഭുതം കൂറി എഴുതിയിട്ടുണ്ട്.
     കേരളത്തിലെ സുഗന്ധദ്രവ്യങ്ങള്‍ ലോകത്തെ ഇങ്ങോട്ടാകര്‍ഷിച്ചു. 16ാം നൂറ്റാണ്ടുവരെ അറബികള്‍ കേരളവുമായി കച്ചവടം നടത്തിയിരുന്നു. പ്രത്യേകിച്ചും കുരുമുളക്. അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ ദിഗ്വിജയത്തിനു ശേഷം കേരളം പ്രധാന കച്ചവടകേന്ദ്രമായി. മധ്യകിഴക്കന്‍, മെഡിറ്ററേനിയന്‍, ചൈന. ഈ രാജ്യങ്ങളുമായുള്ള കച്ചവട ബന്ധം കേരളത്തിന്‍െറ സന്പദ്ഘടനയിലും, സാമൂഹ്യ, സാംസ്കാരിക ഘടനയിലും ഉണ്ടാക്കിയ വ്യതിയാനങ്ങള്‍ കുറച്ചൊന്നുമല്ല. ചീന വലയും, വീടുകളുടെ വാസ്തുരീതിയിലും ചീന ശൈലികള്‍ കടന്നുവന്നിട്ടുണ്ട്.
  1498-ല്‍ പോര്‍ട്ടുഗീസുകാരായ, വാസ്ക്കോഡ ഗാമ മലബാറില്‍ കാലുകുത്തിയതിനുശേഷം കേരളചരിത്രത്തില്‍ വലിയ മാറ്റങ്ങളുണ്ടായി. അതിനുശേഷം, ഡച്ചുകാരും, ഫ്രഞ്ചുകാരും 1599 ല്‍ ഇംഗ്ളീഷ് ഈസ്റ്റിന്ത്യാക്കാരും ബ്രിട്ടിഷുകാരും പുറകെയെത്തി. പോര്‍ച്ചുഗീസുകാരുടെ വരവു കേരളത്തില്‍ ക്രൈസ്തവ ചിന്തകളെ വിത്തിട്ട് വളര്‍ത്തി പരിപോഷിപ്പിച്ചു. ഡച്ചുകാര്‍ കച്ചവടക്കാരായി തന്നെ നിന്നു. ഫ്രഞ്ചുകാരും .
     1599 ല്‍ ഇംഗ്ളീഷ് ഈസ്റ്റിന്ത്യാ കമ്പനി സ്ഥാപിച്ചു കച്ചവടം ഉറപ്പിച്ചപ്പോള്‍ ഇന്ത്യയില്‍ ആധിപത്യം സ്ഥാപിച്ചപ്പോള്‍ പ്രധാന വിഭവം കേരളത്തിലെ കുരുമുളകായിരുന്നു. 1723, രാജാ മാര്‍ത്താണ്ഡവര്‍മ്മയു മായി ഒരു ഉടന്പടിയുണ്ടാക്കി ഈസ്റ്റിന്ത്യാകന്പനി. ഇതിനിടയ്ക്ക് കേരളത്തില്‍ അറബികളുടെ വരവും മറ്റും ഇസ്ളാമീയ വിശ്വാസങ്ങള്‍ക്ക് ഉറച്ച ഒരു കോട്ടയായി. ബ്രീട്ടിഷുക്കാര്‍ക്ക് തലവേദനയായിരുന്ന ഹൈദരാലിയും മകന്‍ ടിപ്പുസുല്‍ത്താനും കേരളത്തെ കുറെ പ്രാവശ്യം ആക്രമിച്ചു. ഇതില്‍ കേരളത്തിന്‍െറ തനതു പൈതൃകമായ അന്പലങ്ങളും മറ്റും തകര്‍ന്നു തരിപ്പണമായി. 1947 ബ്രിട്ടീഷുക്കാര്‍ ഇന്ത്യ വിടും വരെ കേരളത്തിന്‍െറ സന്പദ്ഘടന നേരിട്ടോ അല്ലാതയോ അവരുടെ കയ്യിലായിരുന്നു എന്നത് ശ്രദ്ധേയമാണ്.
     1947 നു ശേഷം 1949 ല്‍ തിരുവിതാംകൂര്‍ കൊച്ചി - രാജ്യങ്ങള്‍ ഒന്നായി. തിരു കൊച്ചി രാജ്യം രൂപീകരിക്കപ്പെട്ടു. 1956 നവംബര്‍ 1ന് ഇന്നത്തെ കേരള സംസ്ഥാനം രൂപീകരിച്ചു. നാട്ടുരാജ്യങ്ങള്‍ ഇല്ലാതായി. മലബാര്‍ മദ്രാസ് പ്രസിഡന്‍സി കീഴിലായിരുന്നു. 1985ല്‍ അതും കേരളത്തില്‍ ലയിച്ചു. കേരളത്തിന്‍െറ സാക്ഷരതാ പരിപൂര്‍ണ്ണതയ്ക്ക്, കമ്മ്യൂണിസം നല്ലൊരു പാതയൊരുക്കി.


കേരളം-ചരിത്രത്താളുകളില്‍


    കേരളം എന്ന വാക്ക്‌ എവിടെ നിന്നുണ്ടായി എന്നതിനെപ്പറ്റി പണ്ഡിതന്മാര്‍ പലതരം വാദങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്‌. കേരളത്തിന്റെ പേരിനെപ്പറ്റി അഭിപ്രായയൈക്യമില്ലെങ്കിലും 'ചേര്‍' (കര, ചെളി...) 'അളം' (പ്രദേശം) എന്നീ വാക്കുകള്‍ ചേര്‍ന്നാണ്‌ 'കേരളം' ഉണ്ടായതെന്ന വാദമാണ്‌ പൊതുവെ സ്വീകരിക്കപ്പെട്ടിട്ടുള്ളത്‌. കടലില്‍ നിന്നുണ്ടായ ഭൂപ്രദേശമെന്നും പര്‍വതവും കടലും തമ്മില്‍ ചേരുന്ന പ്രദേശമെന്നുമുള്ള അര്‍ത്ഥങ്ങള്‍ ഈ വാക്കുകള്‍ സൂചിപ്പിക്കുന്നു. പ്രാചീന വിദേശ സഞ്ചാരികള്‍ കേരളത്തെ 'മലബാര്‍' എന്നും വിളിച്ചിട്ടുണ്ട്‌.
     ആയിരക്കണക്കിനു വര്‍ഷം മുമ്പു തന്നെ കേരളത്തില്‍ മനുഷ്യവാസം ആരംഭിച്ചിരുന്നു. മലയോരങ്ങളിലാണ്‌ ആദ്യമായി മനുഷ്യവാസം തുടങ്ങിയത്‌. പ്രാചീന ശിലായുഗത്തിലെ ഏതാനും അവശിഷ്ടങ്ങള്‍ കേരളത്തിലെ ചില പ്രദേശങ്ങളില്‍ നിന്നു കിട്ടിയിട്ടുണ്ട്‌. ഈ പ്രാക്‌ ചരിത്രാവശിഷ്ടങ്ങള്‍ കഴിഞ്ഞാല്‍ കേരളത്തിലെ മനുഷ്യവാസത്തെപ്പറ്റി വിപുലമായ തെളിവുകള്‍ നല്‍കുന്നത്‌ മഹാശിലാസ്‌മാരകങ്ങള്‍ (megalithic monuments) ആണ്‌. ശവപ്പറമ്പുകളാണ്‌ മിക്ക മഹാശിലാസ്‌മാരകങ്ങളും. കുടക്കല്ല്‌, തൊപ്പിക്കല്ല്‌, കന്മേശ, മുനിയറ, നന്നങ്ങാടി തുടങ്ങിയ വിവിധതരം മഹാശിലാ ശവക്കല്ലറകള്‍ കണ്ടെടുത്തിട്ടുണ്ട്‌. ബി. സി. 500 - എ.ഡി. 300 കാലമാണ്‌ ഇവയുടേതെന്നു കരുതുന്നു. മലമ്പ്രദേശങ്ങളില്‍ നിന്നാണ്‌ മഹാശിലാവശിഷ്ടങ്ങള്‍ ഏറിയപങ്കും കിട്ടിയിട്ടുള്ളത്‌ എന്നതില്‍ നിന്നും ആദിമ ജനവാസമേഖലകളും അവിടെയായിരുന്നുവെന്നു മനസ്സിലാക്കാം.
     കേരളത്തിലെ ആവാസകേന്ദ്രങ്ങള്‍ വികസിച്ചതിന്റെ അടുത്തഘട്ടം സംഘകാലമാണ്‌. പ്രാചീന തമിഴ്‌ സാഹിത്യകൃതികള്‍ ഉണ്ടായ കാലമാണിത്‌. സംഘകാലമായ എ.ഡി. മൂന്നാം നൂറ്റാണ്ടു മുതല്‍ എട്ടാം നൂറ്റാണ്ടു വരെ കേരളത്തിലേക്ക്‌ ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ നിന്ന്‌ കുടിയേറ്റങ്ങളുണ്ടായി. ബുദ്ധ, ജൈന മതങ്ങളും ഇക്കാലത്ത്‌ പ്രചരിച്ചു. ബ്രാഹ്മണരും കേരളത്തിലെത്തി. 64 ബ്രാഹ്മണ ഗ്രാമങ്ങള്‍ കേരളത്തിന്റെ പല ഭാഗങ്ങളിലായി ഉയര്‍ന്നു വന്നു. എ.ഡി. ഒന്നാം നൂറ്റാണ്ടില്‍ത്തന്നെ ക്രിസ്‌തുമതം കേരളത്തിലെത്തിയതായി കരുതപ്പെടുന്നു. എ. ഡി. 345-ല്‍ കാനായിലെ തോമസിന്റെ നേതൃത്വത്തില്‍ പശ്ചിമേഷ്യയില്‍ നിന്ന്‌ ഏഴു ഗോത്രങ്ങളില്‍പ്പെട്ട 400 ക്രൈസ്‌തവര്‍ എത്തിയതോടെ ക്രിസ്‌തുമതം പ്രബലമാകാന്‍ തുടങ്ങി. സമുദ്രവ്യാപാരത്തിലൂടെ അറേബ്യയുമായി ബന്ധപ്പെട്ടിരുന്ന കേരളത്തില്‍ എ. ഡി. എട്ടാം നൂറ്റാണ്ടോടെ ഇസ്‌ലാം മതവും എത്തിച്ചേര്‍ന്നു.
     തമിഴകത്തിന്റെ ഭാഗമായാണ്‌ പ്രാചീന കേരളത്തെ ചരിത്ര രചയിതാക്കള്‍ പൊതുവേ പരിഗണിക്കുന്നത്‌. കേരളത്തിലെ ജനങ്ങളും ഭൂപ്രകൃതിയുമായുള്ള ബന്ധവും ആവാസകേന്ദ്രങ്ങളുടെയും ഉത്‌പാദന സമ്പ്രദായത്തിന്റെയും ഭാഷയുടെയും വികാസവും സവിശേഷതകളും കേരളത്തിന്റെ തനതു വ്യക്തിത്വം രൂപപ്പെടാന്‍ സഹായിച്ചു. കൃഷിയിലും വിഭവങ്ങളിലുമുള്ള നിയന്ത്രണം ഇവിടെത്തന്നെ വളര്‍ന്നു വന്ന സാമൂഹികശക്തികള്‍ക്കായപ്പോള്‍ കേരളം നൂറ്റാണ്ടുകള്‍ നീണ്ടു നിന്ന സാമൂഹിക മാറ്റങ്ങള്‍ക്കു വിധേയമായി ചെറു നാടുകളുടെയും വലിയ രാജ്യങ്ങളുടെയും സവിശേഷ സാമൂഹിക സ്ഥാപനങ്ങളുടെയും രൂപപ്പെടല്‍ ഉണ്ടായി.
     സാമ്രാജ്യങ്ങളും യുദ്ധങ്ങളും ഭാഷയുടെയും സാഹിത്യത്തിന്റെയും വികാസവും വൈദേശിക ശക്തികളുടെ വരവും നീണ്ടകാലത്തെ കോളനി വാഴ്‌ചയും ജാതിവ്യവസ്ഥയും ചൂഷണവും വിദ്യാഭ്യാസപുരോഗതിയും ശാസ്‌ത്രമുന്നേറ്റവും വ്യാപാര വളര്‍ച്ചയും സാമൂഹിക നവോത്ഥാന, ജനാധിപത്യ പ്രസ്ഥാനങ്ങളുടെ ആവിര്‍ഭാവവുമെല്ലാം ചേര്‍ന്ന ചരിത്രമാണത്‌.

സിനിമയും സാഹിത്യവും

മലയാള സിനിമയുടെ നാള്‍വഴിയില്‍ സാഹിത്യലോകം നടത്തിയ ഇടപെടലുകള്‍ അതിശക്തമായിരുന്നുവെന്ന് കാണാവുന്നതാണ്. മലയാള സിനിമയുടെ പ്രാരംഭദശയില്‍തന്നെ സാഹിത്യത്തോടുള്ള ബന്ധം ആരംഭിച്ചതായി കാണാം. വിഗതകുമാരന്‍ എന്ന നിശബ്ദചിത്രത്തോടെയാണ് മലയാള സിനിമയുടെ ചരിത്രം ആരംഭിക്കുന്നത്. അഗസ്തീശ്വരം സ്വദേശിയായ ജെ.സി ദാനിയേല്‍ രചനയും ഛായാഗ്രഹണവും നിര്‍മ്മാണവും സംവിധാനവും നിര്‍വഹിച്ച ഈ ചിത്രം 1928നവംബര്‍ 7നു പുറത്തുവന്നു. കളരിപ്പയറ്റിന്റെ ആരാധകനായിരുന്ന ജെ. സി. ദാനിയേല്‍ അതിന്റെ പ്രചരണത്തിനു പറ്റിയ ഒരു കഥ സിനിമയ്ക്കുവേണ്ടി തയ്യാറാക്കുകയാണുണ്ടായത്. എന്നാല്‍ മലയാളത്തിലെ രണ്ടാമത്തെ ചിത്രമായ മാര്‍ത്താണ്ഡവര്‍മ്മ പ്രശസ്തമായ ഒരു നോവലിന്റെ അനുരൂപണമായിരുന്നു. സി. വി. രാമന്‍പിള്ളയുടെ നോവലിനെ ആധാരമാക്കി സുന്ദര്‍രാജ് നിര്‍മ്മിച്ച് വി. വി. റാവു സംവിധാനം ചെയ്ത ഈ ചിത്രം 1933ല്‍ പ്രദര്‍ശനത്തിനെത്തി. എന്നാല്‍ അധിക ദിവസം പ്രദര്‍ശിപ്പിക്കാനായില്ല. പകര്‍പ്പവകാശ നിയമം ലംഘിച്ചതിന്റെ പേരില്‍ സിനിമ നിരോധിക്കപ്പെട്ടു. സാഹിത്യകൃതി സിനിമയാക്കുന്ന പ്രവണതയ്ക്കു മലയാളത്തില്‍ തുടക്കം കുറിച്ച മാര്‍ത്താണ്ഡവര്‍മ്മ കാണാന്‍ അധികം പേര്‍ക്ക് അവസരമുണ്ടായില്ല.
1938 ല്‍ മലയാളത്തിലെ ആദ്യത്തെ ശബ്ദചിത്രമായ ബാലന്‍ പുറത്തുവന്നു. ടി. ആര്‍. സുന്ദരം നിര്‍മ്മിച്ച ഈ സിനിമ സംവിധാനം ചെയ്തത് എസ്.നൊട്ടാണിയാണ്. ഇതിന്റെ ആദ്യനിര്‍മ്മാതാവായിരുന്ന എ. സുന്ദരന്‍പിള്ള സിനിമയ്ക്കു വേണ്ടി രചിച്ച വിധിയും മിസ്സിസ്സ് നായരും എന്ന കഥ പരിഷ്ക്കരിച്ചുണ്ടായതാണ് ബാലന്‍. 1940ല്‍ പുറത്തിറങ്ങിയ ജ്ഞാനാംബിക സി. മാധവപിള്ളയുടെ നോവലിന്റെ അനുരൂപണമാണ്. എസ്. നൊട്ടാണി തന്നെ ഇതും സംവിധാനം ചെയ്തു. ഇതിനിടയില്‍ അപ്പന്‍തമ്പുരാന്റെ ഭൂതരായര്‍ എന്ന നോവല്‍ സിനിമയാക്കാന്‍വേണ്ടി അദ്ദേഹം നോവലിനെ നൂറ്റിനാല്പത്തിരണ്ട് രംഗങ്ങളായി വിഭജിച്ച് തിരക്കഥ രചിച്ചു. കഥാപാത്രങ്ങളുടെ വേഷവിധാനങ്ങളുടേയും ചിത്രീകരിക്കേണ്ട സ്ഥലങ്ങളുടേയും വിശദമായ രൂപരേഖയും തയ്യാറാക്കി. അഭിനേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് റിഹേഴ്സല്‍ നടത്തുകയും ചെയ്തു. എന്നാല്‍ സാമ്പത്തികപ്രശ്നം മൂലം ചിത്രീകരണം നടന്നില്ല. മലയാളത്തില്‍ ആദ്യമായി എഴുതപ്പെട്ടതും പ്രസിദ്ധീകരിക്കപ്പെട്ടതുമായ തിരക്കഥ അപ്പന്‍തമ്പുരാന്റെ ഭൂതരായരാണെന്ന് എം. ടി. വാസുദേവന്‍നായര്‍ പറയുന്നു.
ആദ്യകാല സിനിമയിലെ അനുരൂപണങ്ങളുടെ ചരിത്രം ഈ മൂന്നു സിനിമകളിലൊതുങ്ങുന്നു. മലയാള സിനിമയുടെ ആദ്യ കാല്‍നൂറ്റാണ്ടില്‍ അനുരൂപണങ്ങള്‍ കാര്യമായ ചലനമൊന്നുമുളവാക്കിയില്ലെന്നതാണ് യാഥാര്‍ഥ്യം. പ്രശസ്തമായ മലയാളകൃതികള്‍ സിനിമയിലേയ്ക്ക് കൊണ്ടുവരാന്‍ ശ്രമമൊന്നും നടന്നില്ല. 1950ല്‍ തിക്കുറിശ്ശി സുകുമാരന്‍നായരുടെ സ്ത്രീ എന്ന നാടകത്തെ ആസ്പദമാക്കി അതേ പേരിലുള്ള സിനിമ പുറത്ത് വരികയുണ്ടായി. നാടകത്തെ അടിസ്ഥാനമാക്കി മലയാളത്തിലുണ്ടായ ആദ്യസിനിമയെന്ന് ഇതിനെ വിശേഷിപ്പിക്കാം. ആര്‍. വേലപ്പന്‍നായരായിരുന്നു സംവിധാനം. ആദ്യകാല സിനിമളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ജീവിതനൗക, നീലക്കുയില്‍, ന്യൂസ് പേപ്പര്‍ബോയ് ഇവയൊന്നും സാഹിത്യത്തില്‍നിന്നും കടന്നുവന്നവയല്ല.
മലയാളസിനിമയും സാഹിത്യവുമായുള്ള ദൃഢമായ ബന്ധം ആരംഭിക്കുന്നത് അമ്പതുകളുടെ രണ്ടാം പകുതിയിലാണ്. 1957ല്‍ മുട്ടത്തുവര്‍ക്കിയുടെ പാടാത്ത പൈങ്കിളി എന്ന നോവല്‍ സിനിമയാക്കിക്കൊണ്ട് പി. സുബ്രമണ്യം ഇതിനു തുടക്കം കുറിച്ചു. തുടര്‍ന്നുള്ള നാലുവര്‍ഷത്തിനിടയില്‍ത്തന്നെ സാഹിത്യത്തെ ആധാരമാക്കി അഞ്ചു സിനിമകള്‍ക്ക് അദ്ദേഹം രൂപം നല്കി. ഇവയില്‍ നാലും മുട്ടത്തുവര്‍ക്കിയുടെ നോവലുകളായിരുന്നു. ഒന്ന് തകഴിയുടെ രണ്ടിടങ്ങഴി എന്ന നോവലും. അറുപതുകളോടെ സാഹിത്യകൃതി സിനിമയാക്കുന്ന പ്രവണത വ്യാപകമായി. അക്കാലത്തെ പ്രമുഖരായ സംവിധായകരും നിര്‍മ്മാതാക്കളും പ്രമേയത്തിനുവേണ്ടി കണ്ണോടിച്ചത് സാഹിത്യകൃതികളിലേക്കാണ്. രാമു കാര്യാട്ട്, കെ. എസ്. സേതുമാധവന്‍, വിന്‍സന്റ്, പി. ഭാസ്ക്കരന്‍, പി. എന്‍. മേനോന്‍, എം.കൃഷ്ണന്‍നായര്‍, പി.സുബ്രഹ്മണ്യം തുടങ്ങിയ സംവിധായകരുടേയും ടി. കെ. പരീക്കുട്ടി, ശോഭനാ പരമേശ്വരന്‍ നായര്‍, എം.. ജോസഫ്, രവി തുടങ്ങിയ നിര്‍മ്മാതാക്കളുടേയും ഒട്ടുമിക്ക സിനിമകളും അനുരൂപണങ്ങളായിരുന്നു .വൈക്കം മുഹമ്മദ് ബഷീര്‍, തകഴി, ഉറൂബ്, എസ്.കെ. പൊറ്റക്കാട്, കേശവദേവ്, എം.ടി വാസുദേവന്‍നായര്‍, പാറപ്പുറത്ത്, പൊന്‍കുന്നം വര്‍ക്കി, കെ സുരേന്ദ്രന്‍, ജി വിവേകാനന്ദന്‍, മുട്ടത്തു വര്‍ക്കി, കാനം ഇ.ജെ. ,മൊയ്തു പടിയത്ത്, തോപ്പില്‍ ഭാസി, കെ. ടി. മുഹമ്മദ് തുടങ്ങി മലയാളത്തിലെ പ്രശസ്തരായ എഴുത്തുകാരുടെ കൃതികളൊക്കെ സിനിമയിലേക്കു കടന്നുവന്നു. മിക്ക സിനിമകളുടേയും തിരക്കഥകള്‍ രചിച്ചതും സാഹിത്യകാരന്മാരായിരുന്നു. കുമാരനാശാന്റെ കരുണ, ചങ്ങമ്പുഴയുടെ രമണന്‍, എന്നീ കാവ്യങ്ങള്‍ക്കും അക്കാലത്ത് ചലച്ചിത്രാവിഷ്ക്കാരങ്ങളുണ്ടായി. അറുപതുകളിലും എഴുപതുകളുടെ ആരംഭത്തിലും മലയാളത്തിലുണ്ടായ ശ്രദ്ധേയമായ ചിത്രങ്ങളൊക്കെ അനുരൂപണങ്ങളായിരുന്നു. മുടിയനായ പുത്രന്‍, ചെമ്മീന്‍, ഭാര്‍ഗ്ഗവീനിലയം, ഇരുട്ടിന്റെ ആത്മാവ്, മുറപ്പെണ്ണ്, ഓടയില്‍നിന്ന്, തുലാഭാരം, അശ്വമേധം, കാട്ടുകുരങ്ങ്, യക്ഷി, അടിമകള്‍, കടല്‍പ്പാലം, ഓളവും തീരവും, കുട്ട്യേടത്തി, വാഴ്വേമായം, അനുഭവങ്ങള്‍ പാളിച്ചകള്‍, അരനാഴികനേരം, കള്ളിച്ചെല്ലമ്മ, കരകാണാക്കടല്‍, പണിതീരാത്ത വീട് എന്നിവയൊക്കെ ഉദാഹരണങ്ങളാണ്. ചുരുക്കത്തില്‍ മലയാള സിനിമയില്‍ സാഹിത്യം കൊടികുത്തിവാണ കാലഘട്ടമാണതെന്നു പറയാം. മികച്ച സിനിമ സൃഷ്ടിക്കാനുള്ള മാര്‍ഗ്ഗം പ്രശസ്തസാഹിത്യകൃതിയെ ആധാരമാക്കുകയാണെന്നൊരു ചിന്ത തന്നെ അക്കാലത്ത് രൂപം കൊള്ളുകയുണ്ടായി. സാഹിത്യത്തിന്റെ ഈ വന്‍സ്വാധീനം മലയാള സിനിമയില്‍ ഗുണപരമായ ഏറെ മാറ്റങ്ങള്‍ക്കു കാരണമായി.